Friday, June 12, 2015

ഉറുമ്പ്‌ പോയ വഴി 




വീട് പണി ഏതാണ്ട് തീരാറായ സമയത്താണ് കാക്കഉറുമ്പുകളുടെ ഘോഷയാത്ര യാദ്രിശ്ചികമായി എന്റെ ശ്രദ്ധയിൽ പെട്ടത്. പുട്ടിയിട്ടു പെയിന്റടിച്ചു കഴിയുമ്പോ  അവ പമ്പ കടക്കുമെന്ന് പെയിന്റടിക്കാൻ വന്ന ചേട്ടൻ ആശ്വസിപ്പിച്ചു. ഉറുമ്പുകളുടെ ഘോഷയാത്ര തീരാൻ സവാരി നിർത്തി കാത്തു നിന്ന സോളമൻ ചക്രവർത്തിയായി ഞാൻ. കൊല്ലേണ്ട, അവരും ഭൂമിയുടെ അവകാശികളല്ലേ  എന്ന വൈക്കം  മുഹമ്മദ്‌ ബഷീറിയൻ തിയറി ഞാൻ ചുമ്മാ മനസ്സിലോർത്ത് ക്ഷമിച്ചു. 

താമസം തുടങ്ങി ഒരു മാസമായി. ഇപ്പോൾ എനിക്ക് സംശയം. വീട് എനിക്ക് താമസിക്കാനാണോ അതോ ഉറുമ്പ്‌ പട്ടാളത്തിന്റെ ക്യാമ്പ്‌ ആണോ.. നിരനിരയായി വരി തെറ്റിക്കാതെ അനുസരണയോടെ നീങ്ങുന്ന ഉറുമ്പ്‌ സമൂഹത്തെ തുരത്തിയോടിക്കാൻ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണിപ്പോൾ. ബോറിക് ആസിഡും പഞ്ചസാരയും മിക്സ്‌ ചെയ്തു പ്രയോഗിച്ചു. അത് തിന്നാൽ ഉറുമ്പ്‌ ചാകുമെന്നു ഗൂഗിളിലെ സായിപ്പന്മാർ നേരിട്ട് കാണിച്ചു തന്നതാ. എന്നാൽ എന്റെ അനുഭവം മറിചായിപ്പോയി. പഞ്ചസാര, വിനാഗിരി, വെളുത്തുള്ളി ഇവയൊക്കെ പ്രയോഗിച്ചപ്പോളും  അത് തിന്നു നേർത്ത മയക്കവും കഴിഞ്ഞ് പെട്ടന്ന് ആലസ്യം വിട്ടുമാറി കർമനിരതരായ പടയാളികളെയാണു  ഞാൻ പിന്നീട് കണ്ടത്. അറ്റ കൈക്ക് ചൂടുവെള്ളവും ടിന്നെറും  കോരിയൊഴിച് കുറചെണ്ണത്തിനെ കൊല്ലാനെ എന്നെക്കൊണ്ട് കഴിഞ്ഞുള്ളൂ. ഒരു കൂട്ട മരണത്തിന്റെ യാതോരു ദുഖാചരണവും ഇല്ലാതെ പൂർവാധികം ഊര്ജസ്വലാരായി അവർ യാത്ര തുടർന്നു. കരിച്ചട്ടി മാറ്റിയാൽ മുറത്തിന്റെ അടിയിൽ. അവിടുന്ന് കൂട് മാറിയാൽ വാഷ് ബസിന്റെ കീഴിൽ. ഒരു പരാതിയുമില്ല. എവിടെ ആയാലും ഹാപ്പി. പണി നടക്കണം. അത്രേയുള്ളൂ!! അല്ല! എന്താണാവൊ പണി? ഇതുവരെ ഒരു ചോറിന്റെ കഷ്ണം പോലും ചുമന്നോണ്ട് പോകുന്നത് ഞാൻ കണ്ടിട്ടില്ല! ഇങ്ങനെ ഒരു മാതിരി... പട്ടിക്കൊട്ടു  പണീമില്ല, ഇരിക്കാനൊട്ടു നേരോമില്ല എന്ന് പറഞ്ഞ പോലെ നടക്കുന്നു. അത്ര തന്നെ!!!

ഇങ്ങനെ പോയാൽ ഒരു ദിവസം രാവിലെ ഞാൻ കണ്ണ് തുറക്കുന്നത് അടുത്തുള്ള റബ്ബർ തോട്ടത്തിലാകും. എന്നെയെന്നാണാവൊ ഇവറ്റീങ്ങൾ എടുത്തോണ്ട് പോയി തോട്ടത്തിൽ കിടത്തുക! ഞാൻ സുല്ലിട്ടു.

എന്നാലും, എന്തായാലും ഇതിന്റെ വീട് കണ്ടെത്തിയിട്ടെ ഇനി വിശ്രമം ഉള്ളു എന്ന് ഞാൻ പ്രതിജ്ഞ ചെയ്തു. ഉറുമ്പിന്റെ വരി പിടിച്ചു ഞാൻ ചെന്നെത്തിയത് റബ്ബർ തോട്ടത്തിലാണ്. ഓരോ മരത്തിലും ലക്ഷം ലക്ഷം ഉറുമ്പുകൾ. വരുന്നു. പോകുന്നു. നില്ക്കുന്നു. കുശലം പറയുന്നു. യാത്ര തുടരുന്നു.  ഏക്കറു കണക്കിനുള്ള ഈ റബ്ബർ തോട്ടത്തിൽ മുഴുവൻ ഉറുമ്പുകൾ. ഞെട്ടിക്കുന്ന സത്യം. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട പോലെ തോന്നി. ഞാൻ ഉറുമ്പുകളെ നോക്കി.  എന്തെല്ലാം സംഭവിച്ചിട്ടും, മഴയത്തും, എന്റെ ക്രൂര പ്രതികാരങ്ങളിലും, ആട്ടിയോടിക്കലുകൾ സഹിച്ചും അവ പ്രയത്നിചു കൊണ്ടേയിരിക്കുന്നു.

മോട്ടിവേഷണൽ ക്ലാസുകൾ നടത്തുന്നവർക്ക് ഉദാഹരണത്തിനു പഞം വന്നാല് ഉപകാരപ്പെടും. എന്ത് പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചു നില്ക്കാനുള്ള ശക്തി. കൂട്ടായ്മയുടെ വിജയം.. എന്റമ്മോ! നമിച്ചു!




Tuesday, June 9, 2015

140 അക്ഷരങ്ങളിൽ ഒരു കഥാലോകം 

മിനിക്കഥയെന്നാൽ പണ്ട് മനോരമ ആഴ്ചപ്പതിപ്പിൽ നോവലുകൾക്ക് ഇടയിൽ പെട്ടിയിൽ  കൊടുത്തിരുന്ന ഏതാണ്ട് ഒരു പാരഗ്രാഫ് വരുന്ന കഥകളാണ് ഓര്മ്മ വരിക. പിന്നെ തളത്തിൽ ദിനേശൻ വായിച്ചു പൊട്ടിച്ചിരിപ്പിക്കാൻ ശ്രമിച്ച ഫലിത ബിന്ദുക്കളും.

അത് കൊണ്ട് തന്നെ ഓർഗാനിക് ബി പി എസ് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മിനിക്കഥ മത്സരം നടത്തുന്നുവെന്ന് പറഞ്ഞപ്പോൾ കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും എഴുതി തകർത്തു  വിടണമെന്ന ആലോചന 140 അക്ഷരങ്ങൾ എന്ന് കേട്ടപ്പോൾ ഒന്ന് മങ്ങിപ്പോയി. തോന്നി എല്ലാത്തിനോടും ഒരു പുജ്ഞം. അക്ഷരങ്ങളേ, അതും 140!!! (ആശ്ചര്യചിഹ്നം). പരിസ്ഥിതി സംരക്ഷണമെന്നല്ല, ഇഹത്തിലും പരത്തിലും ഉള്ള എന്തിനെക്കുറിച്ചും എഴുതാൻ തയ്യാറായി നെഞ്ച് വിരിച്ചു നിന്നവർ എന്നാലൊന്നു കാണട്ടെ എന്ന മട്ടിൽ  നില്ക്കാതെ നട്ടെല്ല് 'റ ' പോലെ വളച്ചു കീഴടങ്ങി എന്ന് മാലോകരെ കൊണ്ട് പറയിപ്പിക്കുവാൻ പാടുവോ. അതുകൊണ്ട് (പതിവുപോലെ) ഗൂഗിളിൽ കയറി ശരണം വിളിച്ചു. എന്റമ്മോ! 140 അക്ഷരക്കഥകളുടെ മഹാപ്രപഞ്ചം. ശിവ ശിവ ശിവനേ. ആദ്യം കയ്യിൽ  തടഞ്ഞു, ഏനെസ്റ്റ് ഹെമിംഗ് വേയുടെ ആ പഴയ കഥ (140 അക്ഷരങ്ങളുടെ നിബന്ധന നമ്മുടെ ട്വിട്ടെര്ന്റെ ഞരമ്പിൽ ഓടുന്നതിനും മുന്പുള്ള കഥ).

'കുഞ്ഞു ഷൂസുകൾ വില്പ്പനക്ക്'. ഒരിക്കലും ധരിക്കത്തവ'.

കുറെ നേരം മനസ്സ് പറന്നു നടന്നു, ഒരു കുഞ്ഞു ഷൂസിന്റെ ലേസിലും തൂങ്ങി. എന്തുപറ്റിയാവോ ആ കുഞ്ഞിന് ? ആവോ. എന്തായാലും കളി കഥയായി. കഥ കാര്യമായി. 140 അക്ഷരങ്ങളിൽ പത്തെഴുന്നൂര് കഥകൾ വിരിഞ്ഞു. അവ പറന്നു പറന്നു ഓർഗാനിക് ബി പി എസ് വെബ്സൈറ്റിൽ ചേക്കേറി. അവയിൽ  നിന്നു  തെരഞ്ഞെടുക്കപ്പെട്ട 30 നല്ല മിനിക്കഥകൾ ഇപ്പോൾ അവിടെയുണ്ട്.

വരൂ, നമുക്കൊന്നിച്ച്‌ കാണാം. വ്യത്യസ്തമായ ഒരു കഥാ ലോകം. പരിസ്ഥിതിയെക്കുറിച്ച് വേപഥു പൂണ്ടവർ, ഞെട്ടിത്തരിച്ചു നിൽക്കുന്നവർ, സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി  വിടുന്നവർ, ഒരു തൈ നട്ടവർ, മഴുവെറിഞ്ഞു കളഞ്ഞു എനിക്കിനി വരം വേണ്ടാന്ന് പറഞ്ഞ  പുതിയ കാലത്തിന്റെ മരം വെട്ടുകാരൻ, മരം വെട്ടരുതെന്നു എഴുതി വക്കാൻ മരത്തിന്റെ ഒരു ബോർഡ് അന്വേഷിച്ചു നടന്നവൻ, പരിഹാസത്തിന്റെ കുത്തും മുനയും ഒളിപ്പിച്ച കഥകൾ ... 

വായിക്കാം, മനസ്സ് തൊട്ട  കഥകൾക്ക് വോട്ടു ചെയ്യാം. ആദ്യ മൂന്നു മിടുക്കർ മുപ്പതിനായിരം, പതിനയ്യായിരം, അയ്യായിരം വീതം സമ്മാനം വാങ്ങട്ടെ. ചെറിയ അക്ഷരങ്ങളിൽ  ചിന്തയുടെ വലിയ ലോകം ഒളിപ്പിചവരല്ലേ. അതവർ അർഹിക്കുന്നതല്ലേ!

ജൂണ്‍ 15 വരെ ഓർഗാനിക് ബി പി എസ് വെബ്സൈറ്റ് (www.organicbps.com ) സന്ദർശിക്കൂ. ഇത് പ്രകൃതിക്ക് വേണ്ടി ഒരുക്കിയ ചിന്താപൂർണമായ ഒരു മത്സരം തന്നെയാണ്. ഇതിലെ കഥകളിലെ  പ്രതിഭയുടെ മിന്നലാട്ടം നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യും! www.organicbps.com